Sunday, August 28, 2011

ജനാധിപത്യ കാലത്ത് രാജ്യകുടുമ്പാംഗങ്ങള്‍ അപ്പനെ മാറ്റി പറയണോ?



ബ്രിട്ടീഷുകാരുടേയും നാട്ടുരാജ്യാക്കന്മാരുടേയും കാലത്തിനു 1947 ആഗസ്റ്റ് 15 നു അറുതിയായി. ഇന്ത്യ ജനാധിപത്യ രാജ്യവുമായി, ഒരു ഭരണ ഘടനയും നിലവില്‍ വന്നു. എന്നാല്‍ ഒരു രാജ്യത്ത് ജനാധിപത്യ ഭരണമായി എന്നതുകൊണ്ട് ആരും സ്വന്തം തന്തയുടെ പേരോ തറവാട്ടു പേരോ മാറ്റണം എന്ന് ഭരണഘടന പറയുന്നില്ല. ഇപ്രകാരം ഒരു ചിന്തയ്ക്ക് വഴിവച്ചത് കഴിഞ്ഞ ദിവസം തിരുവിതാം കൂര്‍ രാജ്യ കുടുമ്പാംഗങ്ങള്‍ തങ്ങളുടെ പേര് ജനാധിപത്യത്തിനനുസൃതമായി പരിസ്കരിക്കുവാന്‍ തയ്യാറാകണമെന്ന വി.എസ്. അച്ച്യുതാനന്ദന്റെ പരാമര്‍ശമാണ്.  ജനാധിപത്യ കാലത്തില്‍ ജീവിക്കുന്നു എന്നതുകൊണ്ട്  ഈ കമ്യൂണിസ്റ്റുകാരന്‍ വേലിക്കകത്ത് ശങ്കരന്‍ അച്ച്യുതാനന്ദന്‍ എന്ന വി.എസ്. അച്ച്യുതാനന്ദന്‍ തന്റെ പേരില്‍ എന്തെങ്കിലും മാറ്റം വരുത്തിയതായി കാണുന്നില്ല. തറവാട്ടു പേരും അച്ചന്റെ പേരും ചുക്കിയെഴുതിയ വി.എസ്. എന്ന രണ്ടക്ഷരം അദ്ദേഹത്തിന്റെ പേരിനൊപ്പമുണ്ട്. ജനാധിപത്യം വന്നതിനു ശേഷം ജനിച്ച മകന്‍ അരുണ്‍ കുമാറിനു പേരിട്ടപ്പോളും വേലിക്കകത്ത് അച്ച്യുതാനന്ദന്‍ ലോപിച്ച് വി.എസ്.അരുണ്‍ കുമാര്‍ എന്ന പേരും നല്‍കി. എന്നു വച്ചാല്‍ അച്ച്ഛന്റെ പേരും തറവാട്ടു പേരും ചുരുക്കത്തില്‍ പേരിനൊപ്പം ഉണ്ട്.

ഇനി കമ്യൂണിസ്റ്റുകാരനെ വിട്ട് മലപ്പുറത്തേക്ക് പോകാം. അവിടെ തങ്ങള്‍ കുടുമ്പങ്ങള്‍ പലതുമുണ്ട്. എങ്കിലും ശിഹാബ് തങ്ങളെന്ന ആദരണീയ വ്യക്തിത്വമാണ് ഏറ്റവും പ്രസിദ്ധന്‍. അദ്ദേഹത്തിന്റെ അനിയന്മാര്‍ക്കും മക്കള്‍ക്കും പേരിനൊപ്പം തങ്ങള്‍ എന്ന പദം ഉണ്ട്. സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങള്‍ എന്നിങ്ങനെ അവരും പേരിനൊപ്പം തങ്ങള്‍ എന്ന സ്ഥാനപ്പേരോ കുടുമ്പപ്പേരൊ എന്താന്ന് വച്ചാല്‍ അത് നല്‍കിവരുന്നു. കണ്ടത്തില്‍ മാമന്‍ മാപ്പിളയും കുടുമ്പവും തങ്ങളുടെ കുടുമ്പപ്പേരിന്റെ ചുരുക്കിയ രൂപം നല്‍കുന്നു. കെ.എം.മാണിയുടെ കെ.എം എന്ന പദവും വ്യത്യസ്ഥമല്ല. ഈ.എം.എസ് നമ്പൂതിരിപ്പാട്, സി.അച്ച്യുതമേനോന്‍, സുന്ദരന്‍ നാടാര്‍, സംയുക്ത വര്‍മ്മ, മഞ്ചുവാര്യര്‍, ബിജു മേനോന്‍ എന്നതില്‍ നിന്നുമെല്ലാം സമുദയത്തെ അനായാസം വായിച്ചെടുക്കാം   ഇത്രയും പറഞ്ഞു വരുന്നത് ഇവര്‍ക്കൊക്കെ പേരിനൊപ്പം കുടുമ്പത്തിന്റേയോ കുലത്തിന്റേയോ സമുദായത്തിന്റേയോ അച്ഛന്റേയോ പേരോ അതിന്റെ ചുരുക്ക രൂപമോ ചേര്‍ക്കാമെങ്കില്‍ അവിട്ടം തിരുനാള്‍, മൂലം തിരുനാള്‍ എന്നിങ്ങനെ കാലങ്ങളായി പിന്തുടര്‍ന്നു വരുന്ന പേരുകള്‍ തുടരുന്നതില്‍ എന്താണ് കുഴപ്പം? ജനാധിപത്യ കാലഘട്ടത്തില്‍ ജീവിക്കുന്നു എന്നതിന്റെ പേരില്‍ അവര്‍ സ്വന്തം കുലത്തെയും അച്ഛനേയും മാറ്റി പറയണമെന്നാണോ?

 പൂര്‍വ്വികര്‍ രാജ്യം ഭരിച്ചുവെന്നും അന്നത്തെ സമ്പ്രദായപ്രകാരം ചില ആചാരങ്ങളും നാട്ടു നടപ്പുകളും കൊണ്ടു നടന്നിരുന്നു എന്നതിന്റെ പേരില്‍  സവര്‍ണ്ണ സമുദായങ്ങള്‍ ഇന്നും പഴി കേള്‍ക്കുന്നു. അസംഘടിതരും അധികാരമില്ലാത്തവരുമായ പുതു തലമുറ യാതൊരു വിധ സംവരണാനുകൂല്യങ്ങള്‍ക്കോ സ്വാധീനത്തിനോ വകയില്ലാത്തവരാണ്. പി.എസ്.സിയുള്ളതിനാല്‍ സ്വപരിശ്രമം കൊണ്ടു മാത്രം സര്‍ക്കാര്‍ ജോലികള്‍ ലഭിക്കുന്നവര്‍. ഇല്ലത്ത് പട്ടിണിയാണെങ്കിലും ജന്മം കൊണ്ട് ഉയര്‍ന്ന ജാതിയായി പോയി എന്നതിന്റെ പേരില്‍ ജനാധിപത്യത്തില്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന നിരവധി ജന്മങ്ങള്‍ ഇവരുടെ കൂട്ടത്തിലുണ്ട്. ഭൂപരിഷകരണം, ദേവസ്വം തുടങ്ങി പലതും വന്നുവന്ന് ഇന്നിപ്പോള്‍ അവര്‍ തങ്ങളുടെ  പാരമ്പര്യവും പിതൃത്വവും “കാലോചിതമായി” പരിഷ്കരിക്കേണ്ടിവരുമോ എന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു എന്നു കരുതണോ?


രാജ്യകുടുമ്പാംഗങ്ങളാണെന്ന് കരുതി ജനാധിപത്യത്തില്‍ അധികാരത്തില്‍ ഇരിക്കുന്നവരോ പ്രജകളോ തങ്ങളെ താണുതൊഴുതു വണങ്ങണം എന്ന് ഇവര്‍ ആരോടും ആവശ്യപ്പെടുന്നില്ല. ക്ഷേത്ര സംബന്ധിയായ ചില ചടങ്ങുകളില്‍ അവര്‍ക്കിന്നും ഒരു സ്ഥാനംനല്‍കുന്നു എന്നതിനപ്പുറം പരിഗണനകള്‍ ഇല്ലതാനും. തിരഞ്ഞെടുപ്പുകള്‍-രാഷ്ടീയ പ്രതിസന്ധികള്‍ എന്നിവ വരുമ്പോള്‍ കൊടപ്പനക്കല്‍ തറവാട്ടിലേക്കും, കോട്ടയത്തെ അരമനകളിലേക്കും കൊടിവച്ച കാറുകള്‍ അകമ്പടിയോടെയും ഇല്ലാതെയും പോകുന്നതു പോലെ ഒരു രാജ്യകൊട്ടാരത്തിലേക്കും പോകുന്നുമില്ല. രാഷ്ടീയമായോ സാമ്പത്തികമായോ അധികാരം  ഇല്ലാതിരുന്നിട്ടും രാജ്യകുടുമ്പത്തോടുള്ള അസ്ക്യത എന്താണെന്ന് ഇനിയും വ്യക്തമല്ല. ഭരണം ജനാധിപത്യത്തിലേക്ക് വഴിമാറിയപ്പോള്‍ രാജ്യകുടുമ്പാംഗങ്ങള്‍ ശ്രീപത്മനാഭന്റെ നിലവറ കൊള്ളയടിച്ചിട്ടില്ല. അവര്‍ അത് അതു പോലെ നിലനിര്‍ത്തി. ഇപ്പോള്‍ ക്ഷേത്ര ദര്‍ശനത്തിനു പോകുന്നത് പായസത്തിലോ നിവേദ്യത്തിലോ ഒളിപ്പിച്ച് സ്വര്‍ണ്ണം മോഷ്ഠിക്കുവാനാണെന്ന പഴികൂടെ കേള്‍ക്കേണ്ടിവന്നിരിക്കുന്നു.

വിവാഹബന്ധങ്ങള്‍ ഉറപ്പിക്കുമ്പോള്‍ പണം വധുവിന്റെ ഭംഗി തുടങ്ങിയവക്ക് പ്രാധാന്യം നല്‍കുന്നു എങ്കിലും ഇന്നും പാരമ്പര്യം, കുടുമ്പ പശ്ചാത്തലം എന്നിവയേയും ഒരു ഘടകമായി പരിഗണിക്കാറുണ്ട്. നല്ല ഒരു കുടുമ്പ പശ്ചാത്തലത്തില്‍ നിന്നും വരുന്നവര്‍ ഒരു പരിധിക്കപ്പുറം ചീത്ത സ്വഭാവങ്ങള്‍ക്ക് വഴിപ്പെടുന്ന പതിവില്ല എന്നതിനാലാണ് ഇപ്രകാരം പാരമ്പര്യത്തിനു പ്രാധാന്യം നല്‍കുന്നതെന്ന് വ്യക്തം. ഇതിനു ചില അപവാദങ്ങള്‍ എക്കാലത്തും ഉണ്ടാകാറുണ്ട്. എങ്കിലും പാരമ്പര്യത്തിന്റെ പേരില്‍ രാഷ്ടീയക്കാരില്‍ നിന്നും സാംസ്കാരിക പ്രവര്‍ത്തകരില്‍ നിന്നും നിരവധിയായ അവഹേളനങ്ങള്‍ ഏറ്റുവാങ്ങുന്ന സവര്‍ണ്ണരെ സംബന്ധിച്ച് പാരമ്പര്യമായി ലഭിച്ച ചില നല്ല ഗുണങ്ങള്‍ കൊണ്ട് കള്ളക്കടത്ത്, പെണ്‍‌വാണിഭം, കള്ളനോട്ടടി പോലുള്ള കുറ്റ കൃത്യങ്ങളോട്  ആഭിമുഖ്യം കുറവാണ് എന്നത് ശ്രദ്ദേയമാണ്. രാഹുല്‍ ഈശ്വരറിനെ പോലെ ഒരാള്‍ കള്ളക്കടത്തുകാരനാകുവാന്‍ തയ്യാറാകില്ല. മൂന്നാറിലും ഉടുമ്പന്‍ ചോലയിലും തുടങ്ങി കേരളത്തിന്റെ പലയിടങ്ങളിലും ഭൂമിയും കാടും കയ്യേറി റിസോര്‍ട്ട് നിര്‍മ്മിക്കുന്നവരില്‍ അധികവും സവര്‍ണ്ണരല്ലാ എന്നതും ഓര്‍മ്മയില്‍ എത്തുന്നു.

രാജാക്കന്മാരും സവര്‍ണ്ണരും അവരുടെ കാലഘട്ടത്തില്‍ അയിത്തം ഊരുവിലക്കുകള്‍ ഭ്രഷ്ട് എന്നിവ നടപ്പിലാക്കിയിരുന്നു എന്നത് ചരിത്ര യാദാര്‍ഥ്യമാണ്. സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം തികഞ്ഞു. ജാതിമതവര്‍ഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരേയും സമന്മാരായി കാണുന്നു എന്ന് ഊറ്റം കൊള്ളുന്ന സി.പി.എം സജീവമായ കണ്ണൂരില്‍ ഇന്നും അത്തരം രാഷ്ടീയ ഭ്രഷ്ടും ഊരുവിലക്കും ഉണ്ടോ എന്ന് വി.എസ് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഈ പറയുന്ന വി.എസ്. അച്ച്യുതാനന്ദനു തന്നെ സി.പി.എം എന്ന സ്വന്തം പാര്‍ട്ടിയുടെ വിലക്കിനെ തുടര്‍ന്ന് അടുത്ത സുഹൃത്തായ ബെര്‍ളിന്‍ കുഞ്ഞനന്തന്‍് നായരുടെ വീട്ടില്‍ നിന്നും ഊണുകഴിക്കാതെ മടങ്ങേണ്ടി വന്ന അനുഭവം ഉണ്ട്. ഇത്തരം ഊണു വിലക്കുകള്‍ വരുമ്പോള്‍ പാര്‍ട്ടിയുടെ അധികാരം എപ്രകാരം ഒരാളില്‍ അധീശ്വത്വം സൃഷ്ടിക്കുന്നു എന്ന് വ്യക്തം. ഇവിടെ പാര്‍ട്ടി അംഗം അടിമപ്പെടുകയല്ലേ ചെയ്യുന്നതെന്നും ചിന്തിക്കുവാന്‍ പ്രേരകമാകുന്നു. സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഊണുകഴിക്കുവാന്‍ അനുമതിയില്ലാത്ത അവസ്ഥ ഇന്നും നിലനില്‍ക്കുന്നു എന്നതില്‍ നിന്നും  വ്യക്തിസ്വാതന്ത്ര്യത്തിനു  എന്തു വിലയാണുള്ളത്? ആദ്യമായല്ല ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത്. നേരത്തെ എം.വി.രാഘവനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സമയത്ത് അദ്ദേഹത്തിനു ഊണോ ചായയോ നല്‍കി എന്നതിന്റെ പേരില്‍ ഒരു നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് വി.എസ്.അച്ച്യുതാനന്ദന്‍ ഉള്‍പ്പെടെ ഉള്ളവരായിരുന്നു എന്നും ചരിത്രം പറയുന്നു.

ഇപ്രകാരം പൂര്‍ണ്ണമായും പാര്‍ട്ടിക്ക് കീഴ്‌പ്പെട്ടുകൊണ്ട് സ്വന്തം ജീവിതത്തെ മുന്നോട്ട് നയിക്കണം പ്രവര്‍ത്തകര്‍ എന്ന് പറയുന്നതിനപ്പുറം എന്ത് മാനസിക അടിമത്വമാണുള്ളത് എന്ന് വി.എസ്.അച്ച്യുതാനന്ദന്‍ സ്വയം ചിന്തിക്കേണ്ടതുണ്ട്. ആദ്യം അതേ കുറിച്ച് സ്വയം വിമര്‍ശനം നടത്തിയിട്ടു വേണ്ടേ രാജ്യകുടുമ്പാംഗങ്ങള്‍ പേരിനൊപ്പം നാളും കുലത്തിന്റെ പേരും മറ്റും ചേര്‍ക്കുന്നത് മാനസീകമായ അടിമത്വത്തെ സൂചിപ്പിക്കുന്നു എന്നും ജനാധിപത്യ കാലഘട്ടത്തിനു യോജിച്ച രീതിയില്‍ പരിഷ്കരിക്കുവാന്‍ തയ്യാറാ‍കണമെന്നും  ആവശ്യപ്പെടുവാന്‍?

കാലം എത്ര മാറിയാലും സ്വന്തം പിതാവിന്റെയോ മാതാവിന്റെയോ തറവാട്ടു പേരോ മാറ്റി പറയുവാനും നിഷേധിക്കുവാനുമെല്ലാം നല്ല മാതാപിതാക്കള്‍ക്ക് പിറന്നവരില്‍  ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകും എന്ന് സമാധാനിക്കുക. അല്ലെങ്കില്‍ രാജ്യകുടുമ്പാംഗങ്ങള്‍ സ്ഥാനപ്പേരോ മാതാപിതാക്കളുടെയോ തറവാടിന്റേയോ ജന്മ നക്ഷത്രത്തിന്റെയോ നാമങ്ങള്‍ പേരിനൊപ്പം ചേര്‍ക്കരുതെന്ന് നിമയസഭയില്‍  നിയമമോ ബില്ലോ ആക്കി അവതരിപ്പിക്കാമല്ലോ?

രാജ്യഭരണത്തിന്റെ കൊള്ളരുതായ്മകള്‍ വിളിച്ചു പറയുന്ന രാഷ്ടീയക്കാര്‍ ഭരിക്കുമ്പോള്‍ അഴിമതി ശത കോടികള്‍  കടക്കുന്നു.

Wednesday, June 29, 2011

എസ്.എഫ്.ഐ സമരം എന്തിനു വേണ്ടി?


ഭരണം നഷ്ടപ്പെട്ടതോടെ എസ്.എഫ്.ഐ കുട്ടിസഖാക്കള്‍ സമരവുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്.
അമ്പത് ലക്ഷം മകള്‍ക്ക് സീറ്റ്വാങ്ങുവാന്‍ തയ്യാറാകുകയും അയാള്‍ക്ക് സീറ്റ് നല്‍കുകയും ചെയ്ത ഒരു പ്രസ്ഥാനത്തിന്റെ ഇളമുറക്കാര്‍ക്ക് യാ‍തൊരു ഉളുപ്പും ഇല്ല സരവുമായി ഇറങ്ങുവാന്‍. ഇവര്‍ സമരം ചെയ്യുന്നത് വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ആണെന്നാണ് വെപ്പ്. ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റേയും മറ്റും കോളേജുകളില്‍ പണം വാങ്ങി സീറ്റു വില്‍ക്കുന്നു എന്ന് വിളിച്ചു പറയുമ്പോള്‍ ഒന്ന് ചോദിക്കട്ടെ  എന്താ ഇടതു നേതാക്കളുടെ നേതൃത്വത്തില്‍ ഉള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്? ഒരു നേതാവ് ക്യാപിറ്റേഷന്‍ നല്‍കി സീറ്റുവാങ്ങുവാന്‍ തയ്യാറാകുന്നതും മറ്റു നേതാക്കള്‍ അടങ്ങുന്ന ഭരണ സമിതി പണം കൈപ്പറ്റി സീറ്റ് നല്‍കുന്നതും ഏതു രീതിയില്‍ ന്യായീകരിക്കുവാന്‍ പറ്റും? അതെന്താ കച്ചവടമല്ലേ? അവര്‍ സര്‍ക്കാരിനു എത്ര സീറ്റ് വിട്ടു നല്‍കി? എന്താ സാമൂഹികനീതിയെന്ന സമ്പ്രദായം പള്ളീലച്ചന്മാരുടേയും മാതാ അമൃതാനന്ദമയിയുടേയും സ്ഥാപനങ്ങള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണോ? ഏറ്റവുമധികം പ്രവര്‍ത്തിയില്‍ കൊണ്ടുവരേണ്ടത് കമ്യൂണിസ്റ്റ്-മാര്‍ക്കിസ്റ്റ് ആദര്‍ശങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ (അങ്ങിനെ നടിക്കുന്നവര്‍) ഒക്കെയല്ലേ. സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ മാനവികതയെ ഉയര്‍ത്തിപ്പിടിക്കുവാന്‍ എന്തേ മാര്‍ക്കിസ്റ്റുകള്‍ക്ക് ആകാത്തത്.

സി.പി.എം നേതാക്കന്മാരുടെ മക്കള്‍ക്ക് ക്യാപ്പിറ്റേഷന്‍ നല്‍കി ഇന്ത്യക്കകത്തും വെളിയിലും പഠിക്കാം എന്നാല്‍ മറ്റുള്ളവരുടെ മക്കള്‍ക്ക് അത് പാടില്ല. ഇത് എവിടത്തെ ന്യായം? നിങ്ങള്‍ ഉന്നയിക്കുന്ന കാര്യത്തിനു വിരുദ്ധമായാണ് നേതാക്കന്മാര്‍ ചെയ്യുന്നതെന്ന് പകല്‍ പോലെ വ്യക്തമായ സ്ഥിതിക്ക് സ്വയം ചിന്തിക്കുക. ഞാന്‍ എന്തിന് സമരം ചെയ്യണം എന്തിനു തല്ലുകൊള്ളണം? മറ്റുള്ളവരുടെ രാഷ്ടീയ സാമ്പത്തിക താല്പര്യങ്ങള്‍ക്ക് ഇനിയെങ്കിലും സ്വയം ചട്ടുകമാകാതിരിക്കുക സുഹൃത്തുക്കളെ.